അമൃത്സർ: ഖലിസ്ഥാൻ വാദിയും വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ തലവനുമായ അമൃത്പാൽ സിങ്ങിൻ്റെ ഭാര്യ കിരൺദീപ് കൗറിനെ പഞ്ചാബ് പോലീസ് പിടികൂടിയതായി റിപ്പോർട്ട്. ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പഞ്ചാബിലെ അമൃത്സറിലുള്ള ശ്രീ ഗുരു റാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കിരൺദീപ് കൗറിനെ കസ്റ്റഡിയിലെടുത്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
പഞ്ചാബിലും അയൽ സംസ്ഥാനങ്ങളിലും അമൃത്പാലിനായി പോലീസ് വ്യാപക തെരച്ചിൽ നടത്തിയിട്ടും ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല. മാർച്ച് 18 മുതൽ അമൃത്പാൽ ഒളിവിലാണ്. ഉച്ചയ്ക്ക് 1.20 നുള്ള എയർ ഇന്ത്യ എഐ 169 വിമാനത്തിൽ അമൃത്സറിൽ നിന്നു ലണ്ടനിലേക്ക് പറക്കാനായിരുന്നു കിരൺദീപ് കൗറിൻ്റെ നീക്കം. അതേസമയം തുടർന്നും പോലീസ് നിരീക്ഷണത്തിലായിരുന്നു കിരൺദീപ്. കിരൺദീപിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

