കോഴിക്കോട്ബേപ്പൂർ ഹാർബറിൽ ബോട്ടുകളും ചെറുതോണികളും ഉള്‍പ്പെടെയുള്ള എല്ലാ യാനങ്ങള്‍ക്കും സ്വതന്ത്രമായി മീൻപിടിക്കാൻ സംവിധാനമൊരുക്കുമെന്ന് കലക്ടർ. അതോടൊപ്പം കൃത്രിമപാര് ഉപയോഗിച്ചുള്ള മീൻപിടിത്തം നിരോധിക്കും. വ്യക്തികളെയോ മറ്റു സംവിധാനങ്ങളെയോ നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ല. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ചില ബോട്ടുടമകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഒരു വിഭാഗം ഹാര്‍ബറിന്റെ നിയന്ത്രണമേറ്റെടുത്തത് തൊഴിലാളികള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് കലക്ടര്‍ സാംബശിവറാവു യോഗം വിളിച്ചുചേര്‍ത്തത്. കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐയുടെ മാർഗനിർദേശം അനുസരിച്ച് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. കടലില്‍ പട്രോളിങ് ഊര്‍ജിതമാക്കാന്‍ ഫിഷറീസ് വകുപ്പിനോട് ആവശ്യപ്പെടും. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ ഒഴിവുള്ള ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് തസ്തിക അടിയന്തരമായി നികത്താന്‍ ശുപാര്‍ശ ചെയ്യും. ഉന്നത ഉദ്സ്റ്റദ്യോഗസ്ഥർ, പൊലീസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം, മത്സ്യഫെഡ്, ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി, തൊഴിലാളി യൂണിയന്‍, പരമ്പരാഗത യാനം ഉടമകള്‍, പരമ്പരാഗത മത്സ്യത്തൊഴിലാളി എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.