എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, സജി ചെറിയാൻ എന്നീ ഇടതുപക്ഷ നേതാക്കളെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഒരു എംഎല്‍എ രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജലിലീന്‍റെ ആസാദി കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍റെ വിമാനയാത്രാ വിലക്കും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ഒരു മന്ത്രിക്ക് ഭരണഘടനയെ പരസ്യമായി തള്ളിപ്പറഞ്ഞതിന്റെ പേരില്‍ രാജിവയ്ക്കേണ്ടിവന്നു,സിപിഎം പരിശീലന ക്യാംപുകളില്‍ പഠിപ്പിക്കുന്ന കാര്യമാണ് നേതാക്കള്‍ പരസ്യമായി പറയുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി.മൈക്കു കണ്ടാല്‍ ഉടന്‍ താന്‍ പ്രതികരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ താന്‍ മാധ്യമങ്ങളോട് കടക്കു പുറത്ത് എന്നു പറയണോ?. താന്‍ മാധ്യമങ്ങള്‍ക്ക് പരിഗണന നല്‍കുന്നു. അവര്‍ വിശ്വസിക്കുന്നത് രാജ്യത്തെ നിയമത്തെയും അഭിപ്രാവ്യത്യാസങ്ങളെയും ശക്തി കൊണ്ട് അടിച്ചമര്‍ത്താമെന്നാണ്. ഗവര്‍ണര്‍ ആരോപിച്ചു.
വര്‍ഗശത്രുക്കളെ ഇത്തരത്തില്‍ നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ളവരെയാണ് ഇവര്‍ വര്‍ഗശത്രുക്കളായി കാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ ആരുടേയും പേരു പറഞ്ഞില്ല. എന്നാല്‍ തന്റെ വിമര്‍ശനങ്ങളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തുകൊണ്ട് അദ്ദേഹത്തിന് അങ്ങനെ തോന്നി. കാരണം അവരുടെ ക്യാംപുകളില്‍ പഠിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് അദ്ദേഹം മനസ്സിലാക്കിയതുകൊണ്ടാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനില്‍ ഇന്ന് വിളിച്ചുചേര്‍ത്ത അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടന്ന് ഗവര്‍ണര്‍ വീണ്ടും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി നല്‍കിയ മൂന്ന് കത്തുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.

