മലയാള സിനിമയുടെ തീരാ നഷ്ടമാണ് സംവിധായകൻ സച്ചി. പറയാനും, എഴുതാനും, പകർന്നു നൽകാനും ഒരുപാട് ബാക്കി വെച്ചാണ് അദ്ദേഹം വിട വാങ്ങിയത്. അദ്ദേഹത്തെ ചിന്തകളെ കുറിച്ച് അടുത്തറിയാവുന്ന പ്രിത്വിരാജ് സുകുമാരൻ തന്നെ ഇടയ്ക്കു പറഞ്ഞിട്ടുണ്ട്. അനേകം കഥകൾ കരുതി വെച്ച് മുൻപോട്ട് പോകുന്ന വ്യക്തിയാണ് സച്ചിയെന്ന്.
വാണിജ്യപരമായി വിജയങ്ങൾ കണ്ടിരുന്ന സിനിമകൾക്ക് തിരകഥകൾ എഴുതുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നത്. ‘പണം മുടക്കുന്നവന് അത് തിരിച്ചുകിട്ടണം. ആരാന്റെ പണം ഉപയോഗിച്ച് തന്റെ സങ്കൽപ്പത്തിലെ സിനിമകൾ ചെയ്യാൻ താൽപ്പര്യമില്ല’’. അതിനായുള്ള അവസരത്തിനായിരുന്നു സച്ചി കാത്തിരുന്നത്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ എടുത്ത് പരിശോധിച്ചാൽ മനസ്സിലാകും താൻ ചെയ്യാൻ ആഗ്രഹിച്ചത് എന്തായിരുന്നുവെന്ന്. സാമ്പത്തിക വിജയം വേണമെന്ന് കരുതുമ്പോഴും ശക്തമായ പ്രണയത്തിന്റെ വ്യത്യസ്ത തലത്തിലെ കഥപറഞ്ഞ അനാർക്കലി. മികച്ച സംവിധാന മികവുകൊണ്ടും ശക്തമായ തിരക്കഥ കൊണ്ടും കയ്യടി നേടിയതാണ്.
അവസാനത്തെയും രണ്ടാമത്തെയും ചിത്രം അയ്യപ്പനും കോശിയും നേരത്തെ അദ്ദേഹം പറഞ്ഞ സ്വപ്ന പദ്ധതികളിൽ ഒന്നു മാത്രമായിരുന്നു. അളന്നു മുറിച്ചുള്ള ഡയലോഗുകൾ, ശക്തമായ രാഷ്ട്രീയം, മികച്ച അവതരണം ഇതെല്ലാം ചേർത്തുള്ള കയ്യൊതുക്കമുള്ള മനോഹര ചിത്രമായിരുന്നു ഇതെന്ന് നിസംശയം പറയാം. പക്ഷെ ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി അദ്ദേഹം മടങ്ങി.
തുടക്കം തന്നെ സേതുവിനൊപ്പം ചേർന്ന് ഷാഫിയുടെ ചോക്ലേറ്റ് എന്ന പൃഥ്വിരാജ് സിനിമയിലാണ് തിരക്കഥയിലെ തുടക്കം. പ്രിത്വിയും ബിജു മേനോനും ഇദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ തന്നെയാണ്. അയ്യപ്പനും കോശിയും, റോബിൻ ഹുഡിൽ, അനാർക്കലി, എന്നീ ചിത്രങ്ങളിൽ നായകന്മാർ ഇരുപേരും ഒന്നിച്ചും, ചോക്ലേറ്റ്,ഡ്രൈവിംഗ് ലൈസെൻസ് എന്നിവയിൽ പ്രിത്വി തനിച്ചും, ഷെർലക്ക് ടോംസ്, ചേട്ടായിസ്,സീനിയർസ്,റൺ ബേബി റൺ,മേക്കപ്പ്മാൻ തുടങ്ങിയ ചിത്രങ്ങളിൽ ബിജുമേനും പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.
സച്ചിയുടെ ആകസ്മികമായ മരണം ഏറ്റവും മോശമായി ബാധിക്കുന്ന മനുഷ്യരിൽ രണ്ടു പേർ ബിജുമേനോനും പൃഥ്വി രാജുമായിരിക്കും. പൃഥ്വിയായിരുന്നു സച്ചിയുടെ എക്കാലത്തെയും നായകൻ. എഴുത്തിലും സംവിധാനത്തിലും അയാൾ ആദ്യവും അവസാനവും കണ്ട നായകൻ. ആദ്യം എഴുതിയ സിനിമയും, എഴുതിയ ഭൂരിഭാഗം സിനിമകളും, സംവിധാനം ചെയ്ത രണ്ടേ രണ്ട് സിനിമയും പൃഥ്വിക്ക് വേണ്ടിയായിരുന്നു. സച്ചി സംവിധാനം ചെയ്യാൻ തീരുമാനിച്ച പൂർത്തിയാക്കാതെ പോവുന്ന സിനിമയും പൃഥ്വിയുടേതാണ്.