കോഴിക്കോട്: എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ നയമായ ഓപ്പറേഷൻ തണ്ടർ ഭാഗമായി വിദ്യാലയങ്ങൾ തുറക്കുന്നതിനുമുന്നോടിയായി നടത്തിയ പരിശോധനയിൽ കുന്ദമംഗലത്ത് മെത്താംഫിറ്റമിനുമായി ഒരാളെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് താലൂക്കിലെ കുറ്റിക്കാട്ടൂർ പാലാട്ട്താഴം വീട്ടിൽ ബാബു എന്നറിയപ്പെടുന്ന സുഹൈൽ പി.ടി (42) യെയാണ് കുന്ദമംഗലത്തെ ഒരു ലോഡ്ജിൽ നിന്ന് 5.1398 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച കേസിൽ പിടികൂടിയത്. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ എക്സൈസ് ഇൻസ്പെക്ടർ ശരത് എസ് നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിൽ മുറിയെടുത്ത് എം.ഡി.എം.എ വിൽപ്പന നടത്തുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതി മുൻപും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പരിശോധന സംഘത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഷാജു സി.പി, ജിത്തു പി.പി, അജിത് പി, അഷിൽദ് പി.എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അമൽഷാ കെ.പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജിജു കെ.എൻ എന്നിവരും പങ്കെടുത്തു.
അറസ്റ്റിലായ പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

