കണ്ണൂർ : കടലോര നിവാസികളുടെ ഐശ്വര്യത്തിനും മത്സ്യ ലഭ്യത സുലഭമാക്കാനും കടലിൽ പഴമെറിയൽ ചടങ്ങ് നടത്തിയത് തികഞ്ഞ അന്ധവിശ്വാസവും അനാചാരവുമാണെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കണ്ണൂർ പഴയങ്ങാടി കടപ്പുറത്ത് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിൽ നടന്ന ഈ ചടങ്ങ് ദൈവിക വിധി വിശ്വാസത്തിലുള്ള കടുത്ത വ്യതിചലനമാണ്.
മൽസ്യസമ്പത്ത് ഉണ്ടാകുന്നതും അത് യഥാസന്ദർഭങ്ങളിൽ ലഭ്യമാകുന്നതും ഇത്തരത്തിലുള്ള ചടങ്ങുകൾ നടത്തിയിട്ടല്ല. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൃദ്ധി കൈവരുമെങ്കിൽ ട്രോളിംഗ് നിരോധന കാലത്തും കടൽക്ഷോഭ ഘട്ടങ്ങളിലും മൽസ്യത്തൊഴിലാളികളെ സഹായിക്കാൻ ഫിഷറീസ് വകുപ്പ് കോടികൾ ചിലവഴിക്കേണ്ട ആവശ്യമില്ല.
ഇത്തരം ചടങ്ങുകൾ നടത്താത്ത പ്രദേശങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മത്സ്യ ചാകര ഉണ്ടാകുന്നത് എങ്ങിനെയെന്ന് ഇതിന് നേതൃത്വം നൽകിയവർ പറയണം. സമുദായ നേതൃത്വത്തിൻ്റെ പരിവേഷമണിയുന്നവർ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് കൂട്ടുനിൽക്കുന്നത് പ്രതിഷേധാർഹമാണെന്നും വിശ്വാസി സമൂഹം ഇത് തള്ളിക്കളയണമെന്നും ഐ.എസ് .എം ആവശ്യപ്പെട്ടു

