ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ യൂത്ത് വിങ് സെക്രട്ടറിയും എം.എല്‍.എയുമായ ഉദയനിധി സ്റ്റാലിന്‍.തമിഴ്നാട് ഒരിക്കലും ഈ നീക്കത്തെ അംഗീകരിക്കില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.സംസ്ഥാന വ്യാപകമായി തമിഴ്‌നാട്ടില്‍ ഡി.എം.കെ. സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.ഹിന്ദിയെ എതിര്‍ത്ത് തന്നെയാണ് ഡി.എം.കെ അധികാരത്തിലെത്തിയതെന്നും എത്രയൊക്കെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാലും ‘ഹിന്ദി തെരിയാത് (ഹിന്ദി അറിയില്ല)’ എന്ന് തന്നെയായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.ഇപ്പോള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയല്ല മിസ്റ്റര്‍ ഷാ. പനീര്‍ശെല്‍വവുമല്ല. മറിച്ച് മുത്തുവേല്‍ കരുണാനിധി സ്റ്റാലിനാണ്. ഹിന്ദിക്കെതിരെ പ്രതിഷേധിച്ച് തന്നെ അധികാരത്തിലെത്തിയ മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍. ഇപ്പോള്‍ ഞങ്ങള്‍ ഒരു പ്രകടനം മാത്രമാണ് നടത്തിയത്. അത് പ്രതിഷേധമാക്കണോ സമരമാക്കണോ എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്. ഹിന്ദി വിരുദ്ധത തന്നെയാണ് ഡി.എം.കെയുടെ പ്രധാന നയം,’ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ്, കേന്ദ്ര സർവകലാശാലകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ തുടങ്ങി എല്ലാ കേന്ദ്ര സർവകലാശാലകളിലും ഇംഗ്ലീഷിനുപകരം ഹിന്ദി പഠനമാധ്യമമായി ഉൾപ്പെടുത്താൻ കമ്മിറ്റി ശുപാർശ ചെയ്തതായി മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു

