സോളാർ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന എന്ന് പറഞ്ഞ് വീണ്ടും സോളാറിൽ ആണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സോളാർ ഗൂഢാലോചന കേസിൽ അന്വേഷണം വേണമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. കൂടാതെ മന്ത്രിസഭ പുനസംഘടനയെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ലെന്നും കേരളത്തിന്റെ വരുമാനം ഇല്ലാതെയായെന്നും വികസനം മുരടിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സോളാർ കേസിന് പിന്നിൽ കോൺഗ്രസിലെ തർക്കമാണെന്നും ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസാണെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മന്ത്രിസഭാ പുനസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയമാണെന്നും എൽഡിഎഫോ സിപിഎമ്മോ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയേയും സർക്കാരിനെയും പ്രശ്നത്തിലാക്കാൻ ഉള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സോളാർ കേസ് അടഞ്ഞ അധ്യായം, ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചു; പികെ കുഞ്ഞാലിക്കുട്ടി

