ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി വാദിക്കുന്നവർ പരോക്ഷമായി മോദിയെ സഹായിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുപക്ഷം ഉൾപ്പെടെ തെറ്റിദ്ധാരണ തിരുത്തി മോദിക്ക് എതിരെ നിൽക്കണമെന്നും സുധീരൻ പറഞ്ഞു.
പിണറായി വിജയൻ മോദിയുടെ പകർപ്പായി മാറുന്നുണ്ടെന്നും ഇവിടെ കമ്മ്യൂണിസം അല്ല പിണറായിസമാണ് നടക്കുന്നതെന്നും സുധീരൻ വിമർശിച്ചു.കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്നത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ടെന്നും എന്നാൽ അതൊന്നും കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ധാർമ്മികത ഒട്ടും ഇല്ലാത്ത സർക്കാറാണ് കേരളത്തിലേതെന്ന് സുധീരൻ കുറ്റപ്പെടുത്തി. പിണറായിക്ക് അധികാരത്തിൽ തുടരാൻ യോഗ്യത ഇല്ലെന്നും മുഖ്യമന്ത്രിക്ക് തുല്യമായ പദവിയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ ആണ് .ജനങ്ങളോട് മറുപടി പറയാൻ ബാധ്യത പിണറായിക്ക് ഉണ്ട്. ആരോപണങ്ങൾ തെറ്റെങ്കിൽ അതിനെ നിയമപരമായി നേരിടണമെന്നും മുട്ടാപ്പോക്ക് ന്യായം പറഞ്ഞു നേരിടുക അല്ല വേണ്ടതെന്നും വി.എം സുധീരൻ പറഞ്ഞു.

