ഇന്ത്യയിൽ കൊവിഡ് വ്യാപനം തുടരുന്നതിനിടെ അടുത്ത ആറ് മാസത്തിനുള്ളിൽ കൂടുതൽ നിയന്ത്രണ വിധേയമാകുമെന്ന് വിദഗ്ധർ. ഡെൽറ്റാ വകഭേദം കൊണ്ട് മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിംഗിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വരുന്ന ആറ് മാസത്തിനുള്ളിൽ കൊവിഡ് അവസാന ഘട്ടത്തിലെത്തുമെന്നും രോഗവ്യാപനം കൂടുതൽ നിയന്ത്രണ വിധേയമാകുമെന്നും ഇപ്പോഴുള്ള ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്ന തരത്തിലേക്ക് മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വിജയം കൈവരിക്കാൻ സാധിച്ചാൽ കൊവിഡിനെ നിയന്ത്രിക്കാൻ സാധിക്കും. അതേ സമയം നിലവിൽ രോഗവ്യാപനം ഉയർന്ന തോതിലുള്ള കേരളത്തിൽ കേസുകൾ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,570 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 431 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നാല് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം 30,000ത്തിന് മുകളിൽ എത്തുന്നത്. സെപ്റ്റംബർ രണ്ടിന് 509 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു ശേഷം പ്രതിദിന മരണസംഖ്യ 400നു മുകളിൽ എത്തുന്നതും ഇന്നാണ്.
നിലവിൽ 3,42,923 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ഇതുവരെ ആകെ 3,33,47,325 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,25,60,474 പേർ രോഗമുക്തി നേടിയപ്പോൾ 4,43,928 പേർക്ക് ജീവൻ നഷ്ടമായി.