ഗ്യാന്‍വാപിമസ്ജിദ് കേസില്‍ ഹിന്ദുസേനയ്ക്ക് തിരിച്ചടി.കുളത്തില്‍ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹര്‍ജി കോടതി തള്ളി. മസ്ജിദിനുള്ളില്‍ ശാസ്ത്രീയ പരിശോധന അനുവദിക്കില്ലെന്ന് അറിയിച്ച വാരാണസി കോടതി കാര്‍ബണ്‍ ഡേറ്റിംഗ് അനുവദിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.ജില്ലാ ജഡ്ജി എകെ വിശ്വേശയാണ് ഹർജി തള്ളിയത്.സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. മസ്ജിദ് വളപ്പിലെ ജലസംഭരണിയില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദുസേനയുടെ അഭിഭാഷകര്‍ അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ കണ്ടെടുത്തതായി ഹിന്ദുസേന അവകാശപ്പെടുന്നത് ശിവലിംഗമല്ലെന്നും വുദുഖാനയുടെ ഭാഗമായ ഫൗണ്ടന്‍ മാത്രമാണെന്നും ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റിയും ചൂണ്ടികാട്ടുന്നു.മസ്ജിദ് സമുച്ചയത്തിലെ പടിഞ്ഞാറെ മതിലിനടുത്തുള്ള വിഗ്രഹങ്ങളില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകള്‍ സമര്‍പ്പിച്ചതാണ് തര്‍ക്കത്തിലെ പ്രധാന ഹര്‍ജി. ഈ ഹര്‍ജി ആദ്യം പരിഗണിച്ച വാരാണസി സിവില്‍ കോടതിയാണ് കഴിഞ്ഞ മേയ് 16-ന് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അഭിഭാഷകകമ്മിഷനെ നിയോഗിച്ചത്.