ദേശീയപാത പുനർനിർമാണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം ആരിഫ് എം.പി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് കത്ത് നൽകിയതിൽ പ്രതികരണവുമായി ജി. സുധാകരൻ.
ഒരേ പാർട്ടിക്കാരായിട്ടും എം.പി തന്നെ ഇക്കാര്യം അറിയിച്ചില്ലെന്നും താൻ മന്ത്രിയായിരുന്ന കാലത്താണ് റോഡ് പണി നടന്നത് എന്നതിന് എന്ത് പ്രസക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കരാറുകാരനെതിരെ അന്വേഷണം നടക്കട്ടെയെന്നും ആരിഫിന്റെ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെ നേരിട്ട് ബാധിക്കുന്നതല്ലെന്നും സുധാകരൻ വ്യക്തമാക്കി.
ജി. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ദേശീയപാത 66ൽ അരൂർ മുതൽ ചേർത്തല വരെ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫിന്റെ ആരോപണം വലിയ ചർച്ചയായിരുന്നു.
മന്ത്രി പിഎ മുഹമ്മദ് റിയാസിന് നൽകിയ കത്ത് ദുർവ്യാഖ്യാനം ചെയ്തെന്ന് എ.എം ആരിഫ് എം.പി വിശദീകരിച്ചു. നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി. സുധാകരനെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ അദ്ദേഹം തന്നെ നടപടി സ്വീകരിച്ചേനെ എന്നും ആരിഫ് കൂട്ടിചേർത്തു.ആരിഫിന്റെ കത്തുലഭിച്ചതായും, കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കത്ത് കേന്ദ്രത്തിന് കൈമാറിയതായും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.

