ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ സെല്ലിലും ബാത്റൂമിലും അധികൃതര്‍ ക്യാമറ വെച്ചിരുന്നതായി ഗുരുതര ആരോപണമുന്നയിച്ച് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ മറിയം. ഒരു അഭിമുഖത്തിലാണ് താന്‍ ജയിലില്‍ നേരിട്ട ചില അതിക്രമങ്ങളെക്കുറിച്ച് അവര്‍ ഉന്നയിച്ചത്. ജയില്‍ സെല്ലില്‍ മാത്രമല്ല, ബാത്റൂമിലും അവര്‍ ക്യാമറകള്‍ വെച്ചിരുന്നു. ഇന്ന് അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇങ്ങനെയായിരുന്നു അതേക്കുറിച്ച് മറിയം പറഞ്ഞത്. ചൗധരി ഷുഗര്‍ മില്‍ കേസില്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായപ്പോഴാണ് ഇത്തരത്തില്‍ മോശം അനുഭവമുണ്ടായതെന്ന് മറിയം പറയുന്നു.
രണ്ട് തവണ താന്‍ ജയിലില്‍ കിടക്കേണ്ടി വന്നു. സ്ത്രീയായ താന്‍ നേരിട്ട കാര്യങ്ങള്‍ പറഞ്ഞാല്‍ ജാള്യത മൂലം അവര്‍ക്ക് മുഖം വെളിയില്‍ കാണിക്കാന്‍ ധൈര്യമുണ്ടാകില്ല. -പിഎംഎല്‍എന്‍ വൈസ് പ്രസിഡന്റായ മറിയം പറഞ്ഞു. മുറിയിലേക്ക് അതിക്രമിച്ച് കയറി പിതാവ് നവാസ് ഷെരീഫിന്റെ മുന്നില്‍വെച്ച് അറസ്റ്റ് ചെയ്യുകയും അതിക്രമങ്ങള്‍ നടത്തുകയും ചെയ്തെങ്കില്‍ പാകിസ്താനില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് മറിയം പറയുന്നു.
പാകിസ്താനിലല്ല, എവിടെയാണെങ്കിലും ഒരു സ്ത്രീയും ദുര്‍ബലയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൗധരി ഷുഗര്‍ മില്ലിന്റെ 7 മില്യണ്‍ രൂപ മൂല്യമുള്ള ഷെയറുകള്‍ 2008 ല്‍ മറിയം നവാസ് അനധികൃതമായി തന്റെ പേരിലാക്കുകയും അത് പിന്നീട് യുസഫ് അബ്ബാസ് ഷെരീഫിന്റെ പേരിലേക്ക് മാറ്റിയെന്നുമാണ് കേസ്. അതേസമയം രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് മറിയത്തിന്റെയും പിഎംഎല്‍എന്‍ പാര്‍ട്ടിയുടെയും വാദം.