കോഴിക്കോട്: താമസിക്കുന്ന ഭൂമിയിൽ അടിസ്ഥാന രേഖകൾ ഇല്ലാതെ റഹിമാബിയും കുടുംബവും 10 വർഷമായി അലയുകയായിരുന്നു .ഇന്ന് നടന്ന ജില്ലാതല പട്ടയ വിതരണമേളയിൽ പട്ടയം ലഭിച്ചതോടെ പട്ടയം അല്ല ജീവിതമാണ് ലഭിച്ചതെന്ന സന്തോഷത്തിലാണ് കക്കോടി പഞ്ചായത്തിലെ പറമ്പിൽ ബസാറിൽ മിൻഹ മഹലിൽ മമ്മദ് കോയയുടെ ഭാര്യ റഹിമാബി. മകളുമായി പട്ടയം വാങ്ങാൻ അതി രാവിലെ തന്നെ എത്തി. റവന്യൂ മന്ത്രിയിൽ നിന്നും പട്ടയം ഏറ്റുവാങ്ങാനായതിൽ സന്തോഷമുണ്ടെന്ന് റഹിമാബി പറഞ്ഞു.
കുടുംബം കടക്കെണിയിൽ ആയിരുന്നു. ലോൺ എടുക്കാനും വീട് വിറ്റ് കടം വീട്ടാനും മറ്റുമായി പലതവണ ബാങ്കുകളെ സമീപിച്ചെങ്കിലും താമസിക്കുന്ന ഭൂമിയിൽ പട്ടയം ഇല്ലാത്തതിനാൽ റാഹിമാബി ക്ക് നിരാശപ്പെടേണ്ടി വന്നു. 10 വർഷമായി നിരന്തരം വിവിധ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങി. ഒടുവിൽ കാത്തിരിപ്പിനു അറുതി നൽകി ഇന്ന് പട്ടയം ലഭിച്ച 1350 പേരിൽ ഒരാളായി റഹിമാബി.

