കടം കൊടുത്ത 23 ലക്ഷം രൂപ തിരിച്ചു ചോദിച്ചതിന് വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദനം. മലപ്പുറം വേങ്ങരയിൽ അസൈൻ (70) ഭാര്യ പാത്തുമ്മ (62) എന്നിവർക്കാണ് മർദനമേറ്റത്. വേങ്ങര സ്വദേശി പൂവളപ്പിൽ അബ്ദുൽകലാം, മകൻ മുഹമ്മദ് സപ്പർ, തുടങ്ങിയവർ ചേർന്നാണ് മർദിച്ചത്. മർദനമേറ്റ ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇവരുടെ മകൻ മുഹമ്മദ് ബഷീറിനും മർദനമേറ്റു. അക്രമം തടയാനെത്തിയ അയൽവാസി നജീബിനെയും മർദിച്ചു. ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിട്ടുണ്ട്. കടം നൽകിയ തുക ഒന്നര വർഷമായി തിരികെ നൽകിയില്ലായിരുന്നു. പല തവണ ചോദിച്ചെങ്കിലും തിരികെ നൽകാൻ തായാറായില്ല. തുടർന്ന് അബ്ദുൽകലാമിന്റെ വീടിന് മുന്നിൽ സമരം ആരംഭിച്ചു. ബാനർ അടക്കം കെട്ടിയായിരുന്നു പ്രതിഷേധം നടന്നത്.സമരം തുടങ്ങിയ ഉടനെ വാക്ക് തർക്കത്തിലേക്ക് നീങ്ങിയിരുന്നു. പിന്നാലെയാണ് മർദനം. മർദനമേറ്റ പാത്തുമ്മ ഹൃദ്രോഗിയാണ്. സംഭവത്തിൽ വേങ്ങര പൊലീസ് കേസെടുത്തു. അബ്ദുൽകലാം ഇവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. വീട്ടിൽ കയറി മർദിച്ചെന്ന് കാണിച്ചാണ് അബ്ദുൽ കലാമിന്റെ പരാതി. ബിസിനസ് ആവശ്യത്തിനായാണ് പണം മേടിച്ചതെന്നും പണം പലപ്പോഴായി തിരികെ നൽകിയെന്നുമാണ് അബ്ദുൽകലാമിന്റെ വാദം.
കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു; വൃദ്ധ ദമ്പതികൾക്ക് ക്രൂര മർദനം

