പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിന്ഹമായ ,അശോകസ്തംഭത്തെ ചൊല്ലി വിവാദം,ഭരണഘടനാ വിരുദ്ധമായിട്ടാണ് പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തതെന്ന ആരോപണത്തിന് പിന്നാലെ അതിന്റെ രൂപകല്‍പന സംബന്ധിച്ചും വിമര്‍ശനങ്ങളുയര്‍ന്നു. ദേശീയ ചിഹ്നത്തെ പരിഹാസ്യമാക്കി പരിഷ്‌കരിച്ചെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.കൂടാതെ അശോകസ്തംഭത്തിലെ സിംഹങ്ങളുടെ പല്ലുകള്‍ പുറത്തുകാണുന്ന തരത്തിലാണുള്ളത് ഇതാണ് വിവാദങ്ങള്‍ക്കിടയാക്കിരിക്കുന്നത്.
ദേശീയ ചിഹ്നമായ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണ് ഉള്ളതെന്നും എന്നാൽ പുതിയ ശിൽപത്തിലുള്ളവക്ക് നരഭോജി ഭാവമാണുള്ളതെന്നും ആർജെഡി ട്വീറ്റ് ചെയ്തു. യഥാർത്ഥ അശോക സ്തംഭത്തിലെ സിംഹങ്ങൾ സൗമ്യമായ ഭാവമാണ്. എന്നാൽ അമൃത് കാലിൽ നിർമ്മിച്ചവ രാജ്യത്തെ എല്ലാം തിന്നുന്ന നരഭോജിയുടെ ഭാവം കാണിക്കുന്നെന്ന് ട്വീറ്റിൽ പറയുന്നു. തൃണമൂൽ കോൺഗ്രസും സ്തംഭത്തിനെതിരെ രംഗത്തെത്തി. നമ്മുടെ ദേശീയ ചിഹ്നത്തോടുള്ള അവഹേളനമാണ് പുതിയ സ്തംഭമെന്ന് തൃണമൂൽ രാജ്യസഭാ വക്താവും പ്രസാർ ഭാരതിയുടെ മുൻ സിഇഒയുമായ ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തെ ഗോഡ്‌സെയോടും യഥാര്‍ത്ഥ അശോക സ്തംഭത്തെ മഹാത്മാ ഗാന്ധിയോടുമാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടവിസ്റ്റുമായ പ്രഷാന്ത് ഭൂഷണ്‍ താരതമ്യം ചെയ്തത്.
‘ഗാന്ധി മുതല്‍ ഗോഡ്‌സെ വരെ; ഗാംഭീര്യത്തോടെയും സമാധാനത്തോടെയും ഇരിക്കുന്ന സിംഹങ്ങളുള്ള നമ്മുടെ ദേശീയ ചിഹ്നത്തില്‍ നിന്ന്, സെന്‍ട്രല്‍ വിസ്തയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ അനാച്ഛാദനം ചെയ്ത പുതിയ ദേശീയ ചിഹ്നം തുറന്നുകാട്ടപ്പെട്ട ദംഷ്ട്രകളുള്ള കോപാകുലരായ സിംഹങ്ങളോടെയാണ്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ’ – പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.അതേസമയം പ്രതിപക്ഷ ആരോപണങ്ങളെ ബിജെപി തള്ളി. സമൂഹത്തിൽ എല്ലാം പരിണമിക്കുന്നു, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം ഞങ്ങളും പരിണമിച്ചു. ഒരു കലാകാരന്റെ ആവിഷ്കാരം സർക്കാർ നിലപാട് ആയിരിക്കണമെന്നില്ല. എല്ലാത്തിനും നിങ്ങൾക്ക് ഇന്ത്യൻ സർക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്ന് ബിജെപിയുടെ നേതാവ് ചന്ദ്ര കുമാർ ബോസ് പറഞ്ഞു.