കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ്ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു..
നയതന്ത്ര ചാനലിലൂടെ ഈന്തപ്പഴവും മതഗ്രന്ഥങ്ങളും എത്തിച്ച് വിതരണം ചെയ്തത് ചട്ട ലംഘനമാണെന്ന് ആക്ഷേപമുണ്ട്. നികുതി ഇളവിലൂടെ കൊണ്ടു കൊണ്ടുവന്നാണ് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തത്. ഇതിലൂടെ വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്ന് ആരോപണവും കസ്റ്റംസ് പരിശോധിച്ച് വരുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് രണ്ട് കേസുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിലെ മൂന്ന് ജീവനക്കാരെ ഒഴികെ മറ്റാരെയും പ്രതിചേര്‍ത്തിരുന്നില്ല. ഇതിനിടെയാണ് ജലീലിനെ ഇന്ന് കസ്റ്റംസ് വിളിച്ചുവരുത്തുന്നത്. മന്ത്രിയുടെ ഗണ്‍മാന്റെ മൊഴി കസ്റ്റംസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സ്വപ്നയെ അടക്കം ഫോണ്‍ ചെയ്യാന്‍ മന്ത്രി ഗണ്‍മാന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നാണ് കസ്റ്റംസ് പരിശോധിച്ചത്. ഗണ്‍മാന്റെ മൊബൈല്‍ ഫോണും നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.