കോട്ടയം: മണർകാടിൽ ഒഴുക്കിൽ പെട്ട് കാണാതായ കാറും ഡ്രൈവറുടെ മൃതദേഹവും കണ്ടെത്തി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിനാണ് മരിച്ചത്. മൃതദേഹം പുറത്തെടുത്തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഒഴുക്കിൽപ്പെട്ട കാർ അടുത്തുള്ള പാടത്ത് നിന്നാണ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായിരുന്നു ജസ്റ്റിൻ.
മല്ലപ്പള്ളിയിൽ ആളെ ഇറക്കി തിരികെ വരുമ്പോൾ നാലുമണിക്കാറ്റിന് സമീപം വെച്ച് കാർ റോഡിൽ നിന്ന് വെളളക്കെട്ടിലേക്ക് തെന്നിനീങ്ങുകയായിരുന്നു. തുടർന്ന് ജസ്റ്റിൻ തന്നെയെത്തി വണ്ടി പുറത്തെടുക്കാനായി ക്രെയിൻ സർവീസിന്റെ സഹായം തേടിയിരുന്നു. അതിനിടയിലാണ് ജസ്റ്റിൻ അപകടത്തിൽ പെട്ടത്. തുടർന്ന് ഫയർഫോഴ്സ് സംഘം രാത്രി തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും കനത്തമഴയും രക്ഷാപ്രവർത്തനത്തിന് തടസമായി.