
കുന്ദമംഗലം: കണിയാത്ത് മരണപെട്ട പ്രകാശന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു പി.ടി.എ റഹീം എം.എൽ.എ. വീൽചെയറിൽ അവിടെയെത്തിയ ശശി എം.എൽ.എക്ക് മുമ്പിൽ അയാൾ തന്റെ കഥ പങ്കുവച്ചു.
റെയിൽവേ പോലീസിലായിരുന്നു ശശിക്ക് ജോലി. മൂന്ന് വർഷം മുമ്പ് ഒരു യാത്രയ്ക്കിടയിൽ ബൈക്കപകടത്തിൽ പരിക്കു പറ്റി അരക്കുതാഴെ തളർന്നു പോയിരുന്നു. കിടന്ന കട്ടിലിൽ നിന്ന് വീൽചെയറിലേറി പുറത്തെ കാഴ്ചകളിലേക്ക് തിരിച്ചു പറക്കാനുള്ള കണിയാത്ത് ശശി എന്ന മനുഷ്യന്റെ സ്വപ്നത്തിന് വിലങ്ങുതടിയായിക്കിടക്കുന്നത് വണ്ടിയുരുട്ടാൻ പാകമല്ലാത്ത വഴിയാണ്. അത് കോൺക്രീറ്റ് ചെയ്ത് ഒരു നല്ല റോഡ് ആക്കിയാൽ തനിക്കും കുടുംബത്തിനും ചുറ്റുവട്ടത്തുള്ളവർക്കും വലിയ അനുഗ്രഹമാവുമെന്ന താൽപര്യം പ്രകടിപ്പിച്ചതോടെ അക്കാര്യം താൻ ശരിയാക്കിക്കൊള്ളാം എന്ന് എം.എൽ.എ ശശിക്ക് ഉറപ്പു നൽകുകയായിരുന്നു.
പുതിയ സാമ്പത്തിക വർഷം പിറന്നതോടെ തന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും പന്തലാംപറമ്പത്ത് കണിയാത്ത് റോഡ് കോൺക്രീറ്റ് ചെയ്യാൻ മൂന്നുലക്ഷം രൂപ എം.എൽ.എ അനുവദിച്ച് നൽകി. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതുവരെ കാത്തിരിക്കാൻ ശശിയെ വിധി അനുവദിച്ചില്ല. ഇതിനിടയിൽ ഹാർട്ട് അറ്റാക്കായി ശശി മരണപ്പെട്ടു.. അനുവദിച്ച തുക ഉപയോഗിച്ച് പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനത്തിന് പി.ടി.എ റഹീം എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെത്തിയപ്പോൾ കൂടിനിന്നവർക്കിടയിൽ ശശിയുടെ ഓർമ്മകൾ ഒരു നൊമ്പരമായി മാറി.
കോവിഡിന്റെ പ്രയാസമേറിയ ആകുലതകൾക്കിടയിലും പ്രദേശവാസികൾ ഒഴുകിയെത്തിയ പരിപാടിയിൽ പി.ടി.എ റഹീം എം.എൽ.എ ശശിയുടെ സ്വപ്നമായിരുന്ന റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി. എം.എം സുധീഷ് കുമാർ, കോട്ടിയേരി ബാബു, പുതുക്കുടി ബാവ, നീലാറമ്മൽ ബഷീർ, എം.കെ സുകേഷ്, പി.പി മുസ്തഫ തുടങ്ങിയവർ ശശിയുടെ ഓർമ്മകൾ പങ്കുവച്ചു. വാർഡ് മെമ്പർ കെ. അസ്ബിജ സ്വാഗതം പറഞ്ഞ പരിപാടിയിൽ ശശിയുടെ സഹോദരനും റോഡ് കമ്മിറ്റി കൺവീനറുമായ കണിയാത്ത് ജയരാജൻ എല്ലാവർക്കും നന്ദി പറഞ്ഞു.

