പാലക്കാട് ജില്ലയിലെ തരൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തരൂരിൽ ഇനി ജമീലയെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. സംവരണ മണ്ഡലമായ തരൂരിൽ മന്ത്രി എ.കെ.ബാലൻ്റെ ഭാര്യയെ പരിഗണിക്കുന്നതിനെതിരെ സിപിഎം കീഴ്ഘടകങ്ങളിൽ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
പ്രാദേശികമായി പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ എതിര്‍പ്പും ജില്ലാ കമ്മിറ്റിയിലെ വിമര്‍ശനവും കണക്കിലെടുത്താണ് ജമീലയെ മല്‍സരിപ്പിക്കാനുള്ള നീക്കത്തെ ജില്ലാ സെക്രട്ടേറിയറ്റ് തള്ളിയത്. പി പി സുമോദിന്റെ പേരാണ് ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായ പി പി സുമോദിനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. ജമീല സ്ഥാനാര്‍ഥിയാകുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പട്ടികജാതി ക്ഷേമസമിതിയില്‍ ഉടക്കം അര്‍ഹരായവര്‍ വേറെയുള്ളപ്പോള്‍ ജമീലയെ കെട്ടിയിറക്കരുതെന്നാണ് തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം. ജമീലയെ കെട്ടിയിറക്കുന്നത് പാര്‍ട്ടിയിക്ക് ദോഷം ചെയ്യുമെന്നായിരുന്നു തരൂരിലെ സിപിഐഎമ്മിന്റെ വിലയിരുത്തല്‍.