മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോയിലധികം സ്വർണ്ണം കടത്താനുള്ള ശ്രമമാണ് ഇന്ന് പോലീസ് പൊളിച്ചത്. സംഭവത്തിൽ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.
ഷാർജയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മഞ്ചേരി സ്വദേശി താഹിർ (28) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.018 കിലോഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. അഭ്യന്തര വിപണിയിൽ 54 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വർണ്ണത്തിന്.
ഇന്നലെ വൈകുന്നേര 6.30 മണിക്ക് ഷിർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്പ്രസ്സ് വിമാനത്തിലാണ് (IX 354) കാലികറ്റ് എയർപോർട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ താഹിറിനെ നിരീക്ഷിച്ചുകൊണ്ട് പുറത്ത് പോലീസുണ്ടായിരുന്നു. താഹിർ തന്നെ കൊണ്ട് പോവാൻ വന്ന ബന്ധുക്കളോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിൻറിൽ വെച്ചാണ് താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ താഹിർ വിസമ്മതിച്ചിരുന്നു. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണ്ണം കണ്ടെത്താനായില്ല. തൂടർന്ന് താഹിറിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുകയായിരുന്നു. എക്സറേ പരിശോധനയിൽ താഹിറിൻെറ വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ 4 കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു.
സ്വർണ്ണം സ്വീകരിക്കാൻ എയർപോർട്ടിന് പുറത്ത് ആളുകൾ കാത്തുനിൽക്കുമെന്നായിരുന്നു താഹിറിനെ ഷാര്യിജയിൽ നിന്നും സ്വർണ്ണം കൊടുത്തുവിട്ടവർ അറിയിച്ചിരുന്നത്.തിഹിറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സ്വർണ്ണകടത്തിന് പിന്നിലുള്ളലരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട് കസ്റ്റംസിനും സമർപ്പിക്കും.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 80-ാമത്തെ സ്വർണക്കടത്ത് കേസാണിത്.