ന്യൂഡൽഹി: അമ്മ സുധ മൂർത്തി പത്മ പുരസ്കാരം വാങ്ങുന്നത് കാണാന്‍ രാഷ്ട്രപതി ഭവനില്‍ എത്തിയ മകൾ ഇരുന്നത് കുടുംബാംഗങ്ങൾക്കൊപ്പം അതിഥികളുടെ കൂട്ടത്തിൽ. പക്ഷേ, ആ മകൾ ആരെന്ന് സംഘാടകർ തിരിച്ചറിഞ്ഞതോടെ വിളിച്ചു മുന്‍നിരയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ ഒപ്പമിരുത്തി. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയാണ് അക്ഷത.
മുൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മൂർത്തി പത്മ പുരസ്കാരം സ്വീകരിക്കുന്ന ചടങ്ങിൽ നാരായണ മൂർത്തിക്കും മകൻ റോഹൻ മൂർത്തിക്കും സഹോദരി സുനന്ദ കുൽക്കർണിക്കുമൊപ്പം മധ്യഭാഗത്തെ സീറ്റുകളിലാണ് അക്ഷതയും ഇരുന്നത്. പെട്ടെന്നാണ് സംഘാടകർ അവരെ തിരിച്ചറിഞ്ഞത്.
പിന്നീട് യുകെയുടെ ഫസ്റ്റ് ലേഡിയെ പ്രോട്ടോക്കോൾ പ്രകാരം മുൻസീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. മുൻസീറ്റിലേക്കു മാറിയ അക്ഷതയുടെ ഒരു വശത്ത് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ളവരുമാണ് ഇരുന്നത്. എസ്. ജയശങ്കറിന് അരികെ ഇരുന്നാണ് അവർ പരിപാടിയിൽ പങ്കെടുത്തത്.