2021ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രജനീകാന്തിന്‍റെ പാർട്ടി 234 സീറ്റിലും മത്സരിക്കും. ജനുവരിയിൽ പാർട്ടി പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ചും മത്സരിക്കുന്നത് സംബന്ധിച്ചും പാർട്ടി വൃത്തങ്ങൾ സൂചന നൽകിയത്.’തമിഴ്നാട് അസംബ്ലിയിലെ 234 സീറ്റികളിലും മത്സരിക്കും. ഞങ്ങളുടേത് സാത്വികമായ രാഷ്ട്രീയമാണ്. ആളുകൾ വെറുക്കുന്ന രാഷ്ട്രീയമല്ല. അതാണ് ഞങ്ങൾ പാർട്ടിയിലൂടെ ലക്ഷ്യമിടുന്നത്. ഞങ്ങൾ ആരയും അധിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല’ -രജനീകാന്തിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറി തമിഴരുവി മണിയൻ പറഞ്ഞു.
വർഷങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കഴിഞ്ഞദിവസമാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.ആറുമാസത്തിനകം തമിഴാനാട്ടിൽ തെരഞ്ഞെടുപ്പ് നടക്കും.ബി.ജെ.പിവിരുദ്ധ നിലപാടുകൾ പലപ്പോഴും പരസ്യമായി പ്രഖ്യാപിച്ച കമൽഹാസൻ രജനിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൻെറ സാധ്യത തേടുന്നുണ്ട്. നേരത്തെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച കമൽഹാസനും തെരഞ്ഞെടുപ്പിൽ അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നതിനായി കാത്തിരിക്കുകയാണ്.