രാജ്യാന്തര സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് മാത്രമല്ല എകെജി സെന്ററിനും ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോകകള്ളൻമാരുടെ താവളമായി മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ കിഡ്‌സൺ കോർണറിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കള്ളക്കടത്തുകേസിലെ പ്രതികൾക്ക് രാജ്യത്തെ തീവ്രവാദസംഘടനകളുമായും അന്താരാഷ്ട്രമയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.തീവ്രവാദ സംഘടനകളുമായി മാത്രമല്ല കേസിന് മയക്കുമരുന്ന് വാഹകരുമായും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി അനൂപിന്റെ ബിനാമി മാത്രമാണ്.സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായി അടുത്തബന്ധമാണ് അനൂപിനുള്ളത്. പ്രതികളെ ഒളിപ്പിക്കാൻ എകെജി സെന്റർ സഹായിച്ചു എന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇവരുമായി ബന്ധമുള്ളതുകൊണ്ടാണ് അന്വേഷണം എൻഐഎയ്ക്ക് കേന്ദ്രസർക്കാർ വിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.