കോഴിക്കോട്: വീണു പൊട്ടിയ കാലുമായി വൃദ്ധ വീട്ടിൽ കഴിഞ്ഞത് രണ്ടു ദിവസം. മടവൂർ പൈമ്പാലുശേരി പൂന്താനത്ത് താഴം സ്വദേശി കദീജ (75)നാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്ത് ജോലി ചെയ്ത് വരികയാണ്. ഇളയ മകന്റെ ഭാര്യക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ഉമ്മയുടെ ജീവിതം അത്രയ്ക്ക് സുഖകരമല്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം. വീണു പരിക്കേറ്റ ഉമ്മയെ തൊട്ടടുത്തുള്ള വൈദ്യനെ കാണിച്ച സമയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ വൈദ്യൻ തന്നെ നിർദ്ദേശിച്ചിരുന്നു. പറഞ്ഞ വാക്കിന് സമ്മതം മൂളിയെങ്കിലും കൊണ്ട് പോയ ബന്ധുക്കളിൽ ആരും അവരെ ആശുപത്രിയിൽ എത്തിച്ചില്ല. നേരെ വീട്ടിലേക്ക് തന്നെ കൊണ്ടു വന്നു
ജൂൺ 29 നു പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചത് ജൂലൈ ഒന്നിനാണ്. അത്രയും ദിവസം തീ തിന്നുന്ന വേദനയുമായി ആരോടും ഒന്നും പറയാനില്ലാതെ ഉമ്മ വിങ്ങി പൊട്ടുകയായിരുന്നു. ഇളയ മകൻ സുഹൃത്തളെ വിളിച്ച് ഉമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്യണം എന്ന് പറയുന്നെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ ഇക്കാര്യത്തിൽ കാണിച്ചത് തീർത്തും അവഗണനയും ക്രൂരതയുമാണ്. ഭർത്താവിന്റെ വാക്കുകളെ ഒരു തരത്തിലും ഭാര്യ വിലവെക്കുന്നില്ലായെന്നാണ് നാട്ടുകാർ പറയുന്നത്
നാട്ടുകാർ വന്നു വീട്ടിൽ നിന്നും കദീജയെ ആശുപത്രിയിൽ എത്തിച്ചില്ലായിരുന്നെങ്കിൽ ഇനിയും ആ ഉമ്മ വേദന കടിച്ചിറക്കി അവിടെ തന്നെ കിടന്നേനെ. ആശുപത്രി കിടക്കയിലേക്ക് കൊണ്ട് പോകുമ്പോൾ പോലും മകന്റെ ഭാര്യ കൂട്ടിനു പോയിട്ടില്ല. മൂത്തമകന്റെയോ ഭാര്യയുടെയോ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഇതുവരെ അന്വേഷണമോ,ഇടപെടലോ നടത്തിയിട്ടില്ലായെന്നത് ഖേദകരമാണ്. ഇവരുമായി നിരവധി നാട്ടുകാർ കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയും ഇടപെടണം എന്ന് പറയുകയും ചെയ്‌തെങ്കിലും യാതൊരു നീക്കും പോക്കും ഉണ്ടായില്ല. നിലവിൽ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ സർജറി കഴിഞ്ഞ് കദീജ കിടപ്പിലാണ് കൂട്ട് കിടക്കുന്നത് നാട്ടുകാരിൽ ചിലരും അടുത്ത ഒരു ബന്ധുവുമാണ്.
സ്ത്രീയുടെ ശരീരത്തിൽ വേണ്ടത്ര ആഹാരം ചെന്നെത്താത്തതിന്റെ വിഷയങ്ങൾ ഉണ്ടെന്ന് സർജറിയ്ക്കു മുൻപ് ഡോക്ടർ പങ്കു വെച്ചതായി കൂടെ ഉണ്ടായിരുന്നവർ പറയുന്നു. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ് .
വർഷങ്ങൾക്ക് മുൻപ് കദീജയെ പിരിഞ്ഞ് ഭർത്താവ് മറ്റൊരു ജീവിതം തേടി പോയി. അതിനു ശേഷം രണ്ടു മക്കളെയും ഏറെ കഷ്ടപ്പെട്ടാണ് വളർത്തി വലുതാക്കിയത്. വേർ പിരിയലിനു ശേഷംമക്കളെ വളർത്തി വലുതാക്കാൻ ഈ മാതാവ് ഏറെ ബുദ്ധിമുട്ടിയിരുന്നു. സാധാ കൂലി തൊഴിലുകളെല്ലാം എടുത്ത് കഷ്ടതയിലും മക്കളെ സംരക്ഷിച്ചു. അവർക്കും കുടുംബങ്ങളായി. ഇന്ന് ഈ വൃദ്ധയുടെ മക്കൾ രണ്ടു പേരും വിദേശത്ത് ജോലി ചെയ്തു വരുന്നവരാണ്. എന്നാൽ ജന്മം നൽകിയ ഉമ്മയെ തിരിഞ്ഞു നോക്കാൻ പോലും ആരുമില്ലാതെ ദുരിതത്തിലാണ്. മാതാപിതാക്കളെ മറന്ന് പണത്തിനും മറ്റു ചിന്തകൾക്കും പുറകെ ഓടുമ്പോൾ എല്ലാ മക്കളും ആലോചിക്കേണ്ട ഒന്നുണ്ട് അവരില്ലായിരുന്നുവെങ്കിൽ ഞാനില്ലായെന്നത്.