പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലക്കുറ്റം. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്.ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ് പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവർ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.ഫെബ്രുവരി 7ന് പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് സർവ്വീസ് നടത്തിയ ബസാണ് യുവാക്കളെ അപകടപ്പെടുത്തിയത്. അപകടത്തിൽ പാലക്കാട് സ്വദേശി ആദർശ്, കാസർഗോഡ് സ്വദേശി സെബിത്ത് എന്നിവരാണ് മരിച്ചത്ലോറിയാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു ആദ്യ നിഗമനം.എന്നാൽ ഈ സമയം പിന്നിലുണ്ടായിരുന്ന ഒരു കാറിന്റെ ഡാഷ് ബോർഡിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ പങ്ക് വ്യക്തമായത്