മകളെ അടിച്ചെന്നാരോപിച്ച് അധ്യാപകനെ സ്കൂളിലെത്തി മര്‍ദ്ദിച്ച് രണ്ടാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍.മറ്റ് വിദ്യാർത്ഥികളുടെ മുന്നിലിട്ടാണ് അധ്യാപകനെ രക്ഷിതാക്കൾ ഓടിച്ചിട്ട് തല്ലിയത് .
തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു എയിഡഡ് സ്കൂളിലെ അധ്യാപകനായ ആര്‍ ഭരത്തിനാണ് ക്രൂര മര്‍ദ്ദനമേറ്റത്.സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കുട്ടിയുടെ അച്ഛന്‍ ശിവലിംഗം, അമ്മ സെല്‍വി, മുത്തച്ഛൻ മുനുസാമി എന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
കുട്ടിയെ മർദിച്ചെന്നാരോപിച്ചാണ് രക്ഷിതാക്കൾ അധ്യാപകനെ മർദിച്ചെതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ആരോപണങ്ങൾ അധ്യാപകൻ നിഷേധിച്ചു. ക്ലാസിൽശ്രദ്ധിക്കാതിരിക്കുകയും മറ്റ് കുട്ടികളോട് വഴക്കുണ്ടാക്കുകയും ചെയ്ത പെൺകുട്ടിയെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും അടിച്ചിട്ടില്ലെന്നും അധ്യാപകൻ പറഞ്ഞു. വൈകിട്ട് ക്ലാസ് വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി അധ്യാപകന്‍ തന്നെ അടിച്ചെന്ന് തന്‍റെ മുത്തശ്ശനോട് പരാതിപ്പെട്ടു. ഇതോടെ പിറ്റേദിവസം മകളുമായി സ്കൂളിലെത്തിയ രക്ഷിതാക്കള്‍ അധ്യാപകനെ ചോദ്യം ചെയ്യുകയും ഓടിച്ചിട്ട് തല്ലുകയുമായിരുന്നു.

