കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർമാരെ ഇംപോസിഷൻ എഴുതിപ്പിച്ച ശേഷം ജാമ്യത്തിൽ വിട്ടു. ‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’എന്ന് 1000 തവണ ഇംപോസിഷൻ എഴുതിച്ച ശേഷമാണ് പിടിയിലായവരെ ജാമ്യത്തിൽ വിട്ടത്. പിടിയിലായ 16 ഡ്രൈവർമാർക്കാണ് ഇത്തരത്തിൽ ശിക്ഷ ലഭിച്ചത്.ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ ഒമ്പത് മണി വരെ നടത്തിയ പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്. തൃപ്പൂണിത്തുറ ഹിൽപാലസ് ഇൻസ്പെക്ടർ വി ഗോപകുമാറാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പിടിയിലായവരിൽ നാല് പേർ സ്കൂൾ ബസ്സ് ഓടിച്ചവരും രണ്ടുപേർ പേർ കെഎസ്ആർടിസി ബസ്സ് ഡ്രൈവർമാരും 10 പേർ പ്രൈവറ്റ് ബസ്സ് ഓടിച്ച ഡ്രൈവർമാരുമാണ്.
പിടികൂടിയ ബസിലെ യാത്രക്കാരെ തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിലെത്തിച്ച് യാത്രാ സൗകര്യം ഒരുക്കി നൽകി. കൂടാതെ സ്കൂൾ വിദ്യാർത്ഥികളെ മഫ്ടിയിലുള്ള പൊലീസ് സ്കൂളുകളിൽ എത്തിച്ചു. പിടിയിലായ ഡ്രൈവർമാരുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നതിനും ഇവർ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.