എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദേശം.സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം മുഖ്യമന്ത്രി പറഞ്ഞു.കൂടാതെ നിയമസഭാ സ്പീക്കറുടെ എ എൻ ഷംസീറും ക്രിസ്തുമസ് സന്ദേശം പങ്കവെച്ചു ഓരോ ആഘോഷത്തെയും സവിശേഷമാക്കുന്നത് അതുയർത്തുന്ന മാനവികമൂല്യങ്ങളാണ്. പരസ്പര സ്നേഹത്തിന്റെയും സമഭാവനയുടേയും സൗന്ദര്യമാണ് ആഘോഷങ്ങളെ ഹൃദ്യമായ അനുഭവമാക്കുന്നത്. മുറിക്കുന്ന കേക്കിന്റെ നിറമോ വലുപ്പമോ രുചിയോ അല്ല, അത് പങ്കിട്ടു കഴിക്കുമ്പോഴുള്ള ആനന്ദമാണ് അതിലെ മധുരം. എല്ലാ കുഞ്ഞുങ്ങൾക്കും സമ്മാനവുമായി എത്തുന്ന സാന്ത നിതാന്ത സ്നേഹത്തിന്റെ പ്രതീകമാണ്.
വഴികാട്ടിയ ഒറ്റ നക്ഷത്രത്തിന്റെ വെളിച്ചം വിശ്വം മുഴുവനുമാണ് എത്തിയത്. സ്നേഹത്തിന്റെ ഒരുണ്ണി പിറക്കുന്നതോടെ സമ്പന്നമാകുന്ന കാലിത്തൊഴുകളാണ് നമ്മുടെ ഓരോരുത്തരുടേയും മനസ്സുകൾ. സ്നേഹത്തിന്റെയും നൻമയുടെയും പങ്കുവയ്ക്കലിന്റെയും ത്യാഗത്തിന്റെയും നക്ഷത്രത്തിളക്കങ്ങളാണ് ഓരോ ക്രിസ്മസും നമ്മിൽ തെളിയ്ക്കുന്നത്. ഈ ക്രിസ്മസും മാനവികതയുടെ പുതുപിറവിയാകട്ടെ.സ്പീക്കർ അറിയിച്ചു