സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രശംസിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷിനെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നാണ് എ ഐ സി സി ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടത്. അതായത് ഒരേ സമയം കോൺഗ്രസിന്‍റെയും സി പി എമ്മിന്‍റെയും ജനറൽ സെക്രട്ടറി എന്ന് ആണ് ജയറാം രമേശ് പറഞ്ഞത്.യെച്ചൂരിയ്ക്ക് സിപിഎമ്മിനെക്കാൾ സ്വാധീനം കൂടുതൽ കോൺഗ്രസിലാണെന്ന് തോന്നാറുണ്ട്.സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ കാര്യത്തിലും ഇതു തന്നെയാണെന്നും കോണ്ഗ്രസ് നേതൃത്വവുമായി അദ്ദേഹത്തിന് പ്രത്യേക സമവാക്യമുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാൻ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണ് ? എന്നാണ് ഇതിനെ കളിയാക്കി സന്ദീപ് വാര്യർ ചോദിച്ചത്.
സന്ദീപ് വാര്യരുടെ പോസ്റ്റ്
യെച്ചൂരി ഒരേ സമയം കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജനറൽ സെക്രട്ടറി ആണെന്ന് ജയറാം രമേശ് . കോൺഗ്രസ്സിൽ സിപിഎമ്മിൽ ഉള്ളതിനേക്കാൾ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ് . ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാൻ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണ് ?
ഇനിയും എന്തിനാണ് ഈ സതീശനും സുധാകരനുമൊക്കെ ഇവിടെ കിടന്ന് പിണറായിക്കെതിരെ ബോഡി വിത്ത് മസിൽ ഷോ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല . ഹൈക്കമാന്റിന് നിങ്ങളെയല്ല സിപിഎം ജനറൽ സെക്രട്ടറിയെ ആണ് വിശ്വാസം .
കോൺഗ്രസ് ചെന്ന് പെട്ട ഒരവസ്ഥ നോക്കൂ . തമിഴ്‌നാട്ടിൽ രാജീവ് വധത്തിന് ഉത്തരവാദികളായ തീവ്രവാദികൾ സഖ്യ കക്ഷിയായ തീമൂക്കയുടെ സഹായത്തോടെ പുറത്തിറങ്ങി നടക്കാൻ പോകുന്നു . ഒരക്ഷരം മിണ്ടാൻ കോൺഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല .
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോലും ദേശീയ നേതാക്കളില്ല . കോൺഗ്രസ്സ് പ്രവർത്തകർ നിശബ്ദ പ്രചാരണത്തിലാണത്രെ . കോൺഗ്രസ്സിനെ അറിയാവുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ ? അങ്ങനെ അതീവ രഹസ്യമായി താഴെ തലത്തിൽ പ്ലാനിങ് നടത്തി പ്രചാരണം നടത്താനുള്ള ഇൻഫ്രാസ്റ്റക്ചർ കോൺഗ്രസ്സിൽ അവശേഷിക്കുന്നുണ്ടോ ?
കോൺഗ്രസ്സ് ആകെപ്പാടെയുള്ളത് കേരളത്തിലാണ് . അപ്പോഴാണ് ജയറാം രമേശിനെ പോലെയുള്ള വാ പോയ കോടാലികൾ യെച്ചൂരിയെ കോൺഗ്രസ്സാക്കുന്നത് . ഇതിന്റെ അർത്ഥമെന്താണ് ? ഹൈക്കമാന്റ് ഉദ്ദേശിക്കുന്നത് വ്യക്തമാണ് . ” പിണറായിക്കെതിരെ കൂടുതൽ ഷോ ഒന്നും കാണിക്കാതെ സതീശൻ , സുധാകരൻ … ഗോ ടു യുവർ ക്ലാസ്സെസ്” .

