തിരുവനന്തപരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാവും എംപിയുമായ ജെബി മേത്തർ. മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെ ‘കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ’ എന്ന പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്.
ഭർത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയർ രാജി വെക്കുന്നത് വരെ മഹിളാ കോൺഗ്രസ് പ്രതിഷേധം തുടരുമെന്നും ജെബി മേത്തർ പറഞ്ഞു. എന്നാൽ പരാമർശം വിവാദമായതോടെ വിശദീകരണവുമായി ജെബി മേത്തർ രംഗത്തെത്തി. ഭർത്താവിന്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദേശിച്ചതെന്ന് എംപി വിശദീകരിച്ചു.
കത്ത് വിവാദത്തിൽ മേയർക്കെതിരെ ഇന്നും പ്രതിഷേധം തുടരുകയാണ്. അതിനിടെ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
വിവാദ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.

