ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 62 സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു. മുഖ്യമന്ത്രി ജയ് റാം താക്കൂർ സിറാജിലും അനിൽ ശർമ മാണ്ഡിയിലും മത്സരിക്കും. സത്പാൽ സിംഗ് സത്തി ഉനയിൽ നിന്ന് മത്സരിക്കും. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദയുടെ അധ്യക്ഷതയിൽ ബിജെപി പാർലമെന്ററി ബോർഡിന്റെ മാരത്തൺ യോഗം ചൊവ്വാഴ്ച ഡൽഹിയിൽ നടന്നിരുന്നു. 62 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക ബുധനാഴ്ച രാവിലെയാണ് ബിജെപി പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു. ഓരോ സീറ്റിലും മോദി-ഷാ ചർച്ച നടത്തി. ഭരണ വിരുദ്ധത മൂലം മൂന്ന് മന്ത്രിമാരുടെയും ഒരു ഡസൻ എംഎൽഎമാരുടെയും ടിക്കറ്റ് തുലാസിൽ നിൽകുമ്പോൾ രണ്ട് മന്ത്രിമാരുടെ നിയമസഭാ സീറ്റ് മാറ്റവും ചർച്ചയായിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, സർബാനന്ദ സോനോവാൾ, ബിജെപി സംസ്ഥാന അധ്യക്ഷൻ സുരേഷ് കശ്യപ്, മുഖ്യമന്ത്രി ജയ് റാം താക്കൂർ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് സൗദാൻ സിംഗ്, ബിജെപി ഇൻചാർജ് അവിനാഷ് റായ് ഖന്ന, കോ-ഇൻചാർജ് സഞ്ജയ് ടണ്ടൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.

