സാനിറ്ററി പാഡുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച സ്കൂൾ വിദ്യാർഥിനിയോട് രൂക്ഷമായി പ്രതികരിച്ച ഐഎഎസ് ഉദ്യോഗസ്ഥയോട് 7 ദിവസത്തിനകം മറുപടി നല്കാൻ ദേശീയ വനിതാ കമ്മീഷന്.ബിഹാർ വനിതാ ശിശുവികസന കോർപ്പറേഷന് എംഡി ഹർജോത് കൗർ ബർമയ്ക്ക് എതിരെയാണ് നടപടി. സശക്ത് ബേട്ടി, സമൃദ് ബിഹാർ’ (ശാക്തീകരിക്കപ്പെട്ട പെൺമക്കൾ, സമൃദ്ധമായ ബിഹാർ) എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് സംഭവം.സർക്കാർ ധാരാളം സൗജന്യങ്ങൾ നൽകുന്നുണ്ടെന്നും 20-30 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാമോയെന്നും ചോദിച്ച വിദ്യാർഥിനിയോടാണ് വനിതാ ശിശു വികസന വകുപ്പ് മേധാവി കൂടിയായ ഹർജോത് കൗർ രൂക്ഷമായ പ്രതികരണം നൽകിയത്. ‘‘ആവശ്യങ്ങൾക്ക് അവസാനമുണ്ടോ?. നാളെ സർക്കാർ ജീൻസും മനോഹരമായ ഷൂസും നൽകണമെന്ന് നിങ്ങൾ പറയും. അവസാനം, കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോൾ, നിങ്ങൾ സൗജന്യ കോണ്ടം വേണം വേണമെന്ന് പ്രതീക്ഷിക്കും’’– ഹർജോത് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി. ജനങ്ങൾ വോട്ട് ചെയ്താണ് സർക്കാർ അധികാരത്തിലെത്തിയതെന്ന് വിദ്യാർത്ഥിനി ഓർമ്മിപ്പിച്ചപ്പോൾ, ഇത് വിവരക്കേടിന്റെ അങ്ങേയറ്റമാണെന്നും വോട്ട് ചെയ്യണ്ട, ഇവിടം പാകിസ്ഥാനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് പണത്തിനും സേവനങ്ങൾക്കും വേണ്ടിയാണോ എന്നായിരുന്നു ഓഫീസറുടെ മറുചോദ്യം.

