കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇഡി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ഐസക് ശ്രമിക്കുന്നുവെന്നും വസ്തുത വിരുദ്ധമായ ആരോപണമാണ് ഇ ഡിക്കെതിരെ നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇഡിയുടെ അന്വേഷണ പരിധിയിൽ നിന്ന് രക്ഷപ്പെടാനാണ് തോമസ് ഐസക്കിൻറെ ശ്രമം. അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ്. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാൽ ഐസകിൻറെ പങ്കാളിത്തം സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല. ഇഡി സമൻസ് ചോദ്യം ചെയ്യാൻ വ്യക്തികൾക്ക് സാധിക്കില്ലെന്നും അന്വേഷണത്തിൻറെ ഭാഗമായ രേഖകൾ ഹാജരാക്കാനാണ് സമൻസ് അയച്ചതെന്നും ഇ ഡി വ്യക്തമാക്കി.
മസാല ബോണ്ട് കേസിലെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അന്വേഷണത്തിനെതിരെ തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. മസാല ബോണ്ട് കേസിൽ ഇ ഡി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിശദീകരണം നൽകും വരെ തോമസ് ഐസക് അടക്കമുള്ളവർക്ക് എതിരെ മറ്റ് നടപടി ഉണ്ടാകില്ലെന്നു ഇ ഡി കോടതിയെ അറിയിച്ചു.

