രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമത്തിൽ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസം മുമ്പ് ഈ വ്യക്തി തന്റെ സ്റ്റാഫില്‍ നിന്നും ഒഴിവായിരുന്നു. വ്യക്തിപരമായ കാരണങ്ങളും, സംഘടനാപ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം ചുമതലകളില്‍ നിന്നും ഒഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐയുടെ മുൻ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത്. വീണ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത് കെ ആറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അക്രമസംഭവങ്ങളെല്ലാം കഴിഞ്ഞശേഷമാണ് അവിഷിത്ത് സ്ഥലത്ത് എത്തിയതെന്നാണ് നേതാക്കള്‍ പൊലീസിനോട് പറഞ്ഞത്.
അതേസമയം കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.