കോഴിക്കോട് കോട്ടൂളിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. അര്‍ധരാത്രിയോടെയായിരുന്നു സംഭവം.അമ്പതിനായിരം രൂപ കവർന്നു എന്നാണ് പ്രാഥമികനിഗമനം. സംഘത്തിൽ കൃത്യം എത്ര പേരുണ്ട് എന്ന വിവരം പൊലീസിന് ഇത് വരെ ലഭ്യമായിട്ടില്ല. സ്ഥലത്ത് മെഡിക്കൽ കോളേജ് പൊലീസിന്‍റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ അടക്കം എത്തി പരിശോധന നടത്തി.പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അര്‍ദ്ധരാത്രിയില്‍ കറുത്ത മുഖം മൂടിയിട്ട ഒരാളാണ് പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാള്‍ പെട്രോള്‍ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് ജീവനക്കാരനും ഇയാളും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ജീവനക്കാരനെ മര്‍ദ്ദിച്ച് കൈകള്‍ തുണി കൊണ്ട് കെട്ടിയിട്ട ശേഷം പമ്പിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു.
കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സമാനമായി കൊച്ചി ചേറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിലും കവർച്ച. പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു വർച്ച നടന്നത്. പമ്പിൽ ഉണ്ടായിരുന്ന 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു. എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് പമ്പ്.
പമ്പിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഇന്നലത്തെ കളക്ഷൻ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും മൊബൈൽ ഫോണുമായിരുന്നു പമ്പിൽ ഉണ്ടായിരുന്നത്. ഇത് നഷ്ടപ്പെട്ടതായാണ് വിവരം. സംഭവത്തിൽ മുനമ്പം പോലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്

