ജീവന് അപകടത്തിലാണെന്ന പരാതിയുമായി നവ ദമ്പതികൾ ബംഗ്ലൂരു പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ അഭയം തേടി. തമിഴ്നാട് ദേവസ്വം മന്ത്രിയും ഡിഎംകെയിലെ മുതിര്‍ന്ന നേതാവുമായ പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ എസ് ജയകല്യാണിയാണ് വിവാഹം കഴിഞ്ഞയുടനെ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസില്‍ പരാതിയുമായി എത്തിയത്. ഡിഎംകെ പ്രവര്‍ത്തകര്‍ തന്നെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചുവെന്നും യുവതി പരാതിപ്പെട്ടു.
ബിസിനസുകാരനായ സതീഷ് കുമാറിനെയാണ് ജയകല്യാണി വിവാഹം കഴിച്ചത്. ആറു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ജയകല്യാണി മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയാണ് താനും ഭര്‍ത്താവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു.’ഇതിന് പിന്നില്‍ എന്റെ പിതാവിന്റെ പങ്ക് ഞാന്‍ സംശയിക്കുന്നു. ഞാന്‍ പ്രായപൂര്‍ത്തിയായ ആളാണ്, ഞങ്ങള്‍ ഇരുവരും പരസ്പരം സ്നേഹിക്കുകയും വിവാഹിതരാവുകയും ചെയ്തു. ഞങ്ങള്‍ക്ക് വധഭീഷണി ഉണ്ടായിരുന്നു, അതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ഞങ്ങള്‍ ബെംഗളൂരു പോലീസ് കമ്മീഷണറെ സമീപിച്ചു,’ ജയകല്ല്യാണി പറയുന്നു.
സതീഷ് കുമാറുമായി കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. കർണാടകത്തിലെ ഒരു ഹിന്ദു സംഘടനയുടെ സഹായത്തോടെയാണ് കഴിഞ്ഞദിവസം ഇവർ വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും ജയകല്യാണി പരാതി നല്‍കിയിട്ടുണ്ട്. ഇതരസമുദായാംഗമായ സതീഷ് കുമാറുമായുള്ള മകളുടെ വിവാഹത്തെ ശേഖർ ബാബു എതിർത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ആരേയും അറിയിക്കാതെ ജയകല്യാണിയും സതീഷ് കുമാറും വിവാഹിതരാകാൻ ശ്രമിച്ചിരുന്നു. പക്ഷേ, ഇരുവരെയും പിടികൂടുകയും സതീഷ് കുമാറിനെ രണ്ടുമാസത്തോളം പോലീസ് കസ്റ്റഡിയിൽ വെക്കുകയും ചെയ്തെന്ന് ജയകല്യാണി പറഞ്ഞു.അതേസമയം തന്റെ മകളെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്നും കാണിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

