റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ ഇടപെടണണെന്ന് യുക്രൈൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഇഗോർ പൊലിഖ. വ്‌ലാദിമീര്‍ പുടിനെ സ്വാധീനിക്കാനാവുന്ന ചുരുക്കം നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും നിലവിലെ പ്രതിസന്ധിക്ക് അയവു വരുത്താന്‍ ഇന്ത്യന്‍ ഇടപെടണമെന്നും ഇന്ത്യയുടെ ശക്തമായ നിലപാടാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടുന്നതെന്ന് പോലിഖ വ്യക്തമാക്കി.
‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ ശക്തനായതും എല്ലാവരും ബഹുമാനി ക്കുകയും ചെയ്യുന്ന നേതാവാണ്. റഷ്യയുമായി ഇന്ത്യയ്ക്ക് നല്ല ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ മോദി ജി പുടിനുമായി സംസാരിച്ചാൽ അദ്ദേഹം പ്രതികരിച്ചേക്കും’- വാർത്താ സമ്മേളനത്തിൽ പൊലിഖ പറഞ്ഞു.
റഷ്യന്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായതായി അംബാസഡര്‍ അറിയിച്ചു. സിവിലിയന്‍മാരും സൈനികരും ആക്രമണത്തില്‍ മരിച്ചിട്ടുണ്ടെന്ന് പൊളിഖ പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് യുക്രൈനിൽ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തരവിട്ടത്. യുഎൻ രക്ഷാസമിതിയുടെ അടിയന്തരയോഗം ചേരുന്നതിനിടെയാണ് പുടിൻ സൈനിക നടപടി പ്രഖ്യാപിച്ചത്.