കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് വൈകുന്നേരം മുതൽ ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. .
വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു.
കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി കൂടുതൽ പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു. തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്. ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്.

