ജനസമക്ഷം സില്‍വര്‍ ലൈന്‍ യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് ഇടിച്ചു കയറിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
മന്ത്രി എം.വി ഗോവിന്ദന്‍ സംസാരിച്ച് ഇരുപത് മിനുറ്റ് പിന്നിട്ടപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും പരിപാടി നടക്കുന്ന വേദിയിലേക്ക് ഇരച്ചെത്തുകയായിരുന്നു. പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന അടച്ചിട്ട മുറിയിലേക്ക് ഇടിച്ച് കയറാന്‍ ശ്രമം നടത്തുകയും ചെയ്തു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധം നടക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ജയ്ഹിന്ദ് ടിവി റിപ്പോര്‍ട്ടര്‍ ധനിത്ത് ലാലിനെയും ഡ്രൈവര്‍ മഹേഷ് കൊട്ടാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു.
കോൺഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്നും അടച്ചിട്ട മുറിയിലും യോഗം നടത്താൻ പറ്റില്ലെന്ന നിലപാടാണ് ഉളളതെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രതിഷേധങ്ങൾ ജനാധിപത്യ രീതിയല്ലെന്നും മന്ത്രി പറഞ്ഞു.
വിശദീകരണ യോഗത്തിനിടെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കോൺഗ്രസിന് ജനാധിപത്യ മര്യാദ ഇല്ലെന്ന് മന്ത്രി

