മുംബൈ വിമാനത്താവളത്തിൽ റാപ്പിഡ് പിസിആർ ടെസ്റ്റിനുള്ള തുക 4500 രൂപയിൽ നിന്ന് 3900 രൂപ ആക്കി കുറച്ചു .ആർടിപിസിആർ ടെസ്റ്റിനുള്ള തുക 600 രൂപയാണ്. 100 രെജിസ്ട്രേഷൻ കൗണ്ടറുകളും 60 സാമ്പ്‌ളിംഗ് ബൂത്തുകളും 100 റാപ്പിഡ് പിസിആർ മെഷീനുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്ത് രണ്ട് ഒമിക്രോൺ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ നിയന്ത്രണം കടുപ്പിച്ചു. വാക്സിൻ എടുക്കാത്തവരെ അടുത്ത ആഴ്ച മുതൽ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് മധുര പ്രഖ്യാപിച്ചു.
ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്‌ചത്തെ സമയം ജനങ്ങൾക്ക് നൽകിയിരുന്നുവെന്നും വാക്‌സിൻ എടുക്കാത്തവരെ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും മധുര കളക്ടർ അനീഷ് ശേഖർ പറഞ്ഞു.
അതേസമയം സിംഗപ്പൂരിൽ നിന്നും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും തമിഴ്‌നാട്ടിൽ എത്തിയ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 711 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.

