ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.കോവിഡ് വൈറസായ സാർസ്-കോവ്-2 ന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ പ്രകാരമുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.
എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നുണ്ട്. അത് സംസ്ഥാനത്ത് എത്തിയിട്ട് വീണ്ടും നടത്തണം.
നിലവിൽ ഉള്ളത് പോലെ കേന്ദ്രമാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്വാറന്റൈനും വേണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
പുതിയ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന (WHO) പഠനം നടത്തുകയാണ്. നിലവിലെ വാക്സിനുകൾ അതിജീവിക്കാനുള്ള കഴിവ് പുതിയ വൈറസ് വകഭേദത്തിനുണ്ടോ എന്നാണ് പഠിക്കുന്നത്.
എല്ലാവരും മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുതിയ വകഭേദമായ ബി.1.1.529 നെ വളരെയധികം അപകടകാരിയെന്നാണ് വിശേഷിപ്പിച്ചത്. ഒമിക്രൊൺ എന്നാണ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് പുതിയ വകഭേദം പ്രഖ്യാപിച്ചത്. ഇസ്രയേൽ, ബൽജിയം, ബോട്സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വകഭേദത്തിന്റെ നൂറോളം ജീനോം സീക്വൻസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ രോഗബാധിതരായ പലര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഡിസംബർ 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശമുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും ജാഗ്രത പുലര്‍ത്താനും ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിയന്തര നിര്‍ദേശം നല്കി. മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ട് ഡോസും കൂടാതെ ബൂസ്റ്റര്‍ വാക്സിനെടുത്തവരിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും വകഭേദത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
“വകഭേദത്തിന് നിരവധി ജനിതകമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചിലതെല്ലാം ആശങ്ക നല്‍കുന്നതാണ്. നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വകഭേദങ്ങളെക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് വ്യക്തമാകുന്നത്,” ഡബ്ല്യുഎച്ചഒയുടെ പ്രസ്താവനയില്‍ പറയുന്നു.

