ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ആന്ധ്രയിലേക്കുള്ള ഏഴ് ട്രെയിന്‍ സര്‍വീസുകൾ റദ്ദ് ചെയ്തു.
ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്സ്പ്രസ്, തിരുനെല്‍വേലി-ബിലാസ്പൂര്‍ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍-മുംബൈ എക്സ്പ്രസ്, കൊച്ചുവേളി-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ്, തിരുവനന്തപുരം-സെക്കന്ദരാബാദ് എക്സ്പ്രസ്, എറണാകുളം-ടാറ്റാ നഗര്‍ എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നീ സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയതോടെയാണ് ആന്ധ്രയിലും തമിഴ്‌നാട്ടിലും മഴയും വെള്ളപ്പൊക്കവും നാശം വിതച്ചത്.
അതേസമയം ആന്ധ്രപ്രദേശില്‍ സര്‍ക്കാര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി. 17 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. എന്നാല്‍ വിവിധയിടങ്ങളിലായി നൂറോളം പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായെന്ന് അനൗദ്യോഗിക കണക്കുകളില്‍ പറയുന്നു.