സംസ്ഥാന സര്‍ക്കാരിനു കീഴിലെ തിരുവല്ല പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ് കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതായി ആരോപണം. കേസിലെ പ്രതിയായ ഉന്നത ഉദ്യോഗസ്ഥന്‍ പോലീസിന്റെ മൂക്കിനു താഴെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്.
സ്പിരിറ്റ് മോഷണം പുറത്തു വന്നശേഷം നാലാഴ്ചയോളമായി ഒളിവിലുളള നാലാം പ്രതിയും കമ്പനി ജനറല്‍ മാനേജരുമായ അലക്‌സ് പി. എബ്രഹാം കഴിഞ്ഞ ദിവസം രാത്രി പുളിക്കീഴിലെ കമ്പനി ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.
താമസക്കാര്‍ ആരുമില്ലെന്ന് കരുതുന്ന ജനറല്‍ മാനേജറുടെ ഔദ്യോഗിക വസതിയിലെ മുറികളില്‍ വെളുക്കുവോളം പ്രകാശം കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പോലീസിനെ അറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ല എന്നും ആരോപണമുണ്ട്. ഉന്നത രാഷ്ട്രീയ സ്വാധീനമുളളയാളാണ് സസ്‌പെന്‍ഷനിലുളള ജനറല്‍മാനേജരെന്നും ആരോപണമുണ്ട്.
ഇദ്ദേഹത്തിന് പുറമേ പേഴ്‌സണല്‍ മാനേജര്‍ പി. ഒ. ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരും ഒളിവിലാണ്.
അതേസമയം, സ്പിരിറ്റ് തട്ടിപ്പിന് ശേഷം ഉല്പാദനം തടസ്സപ്പെട്ടിരുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സില്‍ ജവാന്‍ റം നിര്‍മ്മാണം പുനരാരംഭിച്ചു. ഈ പ്ലാന്റില്‍ ഒരുദിവസം 72,000 ലിറ്റര്‍ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പുനഃരാരംഭിച്ച ശേഷം 45,000 ലിറ്റര്‍ ഉല്‍പാദിപ്പിച്ചു. അടുത്ത ആഴ്ചയോടു കൂടി നിര്‍മ്മാണം പൂര്‍ണ്ണതോതില്‍ എത്തിക്കാന്‍ കഴിയും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
സ്പിരിറ്റ് മറിച്ചുവിറ്റ കേസില്‍ മധ്യപ്രദേശില്‍ നിന്നും പിടിയിലായ ഏഴാം പ്രതി സതീഷ് ബാല്‍ ചന്ദ് വാലിയെ കസ്റ്റഡിയില്‍ ലഭിക്കാനായി പുളിക്കീഴ് പൊലീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഇയാളെ പുളിക്കീഴില്‍ എത്തിച്ച ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം പിടിയിലായ മൂന്നുപേര്‍ റിമാന്‍ഡിലാണ്.
മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് മറിച്ചു വിറ്റത്. ലിറ്ററിന് അന്‍പത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വില്‍ക്കുകയായിരുന്നു. ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു.
ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം.
വര്‍ഷങ്ങളായി വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം റമ്മില്‍ വെള്ളം ചേര്‍ത്തിരുന്നതായാണ് ലഭിക്കുന്ന വിവരം. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ‘ജവാന് പഴയ വീര്യമില്ല’ എന്ന സ്ഥിരം ഉപയോക്താക്കള്‍ക്ക് പരാതിയും ഉണ്ടായിരുന്നു.

