കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ വീണ്ടും സങ്കീര്‍ണതകള്‍.രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ഫെയ്‌സ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ രേഷ്മ ഞെട്ടി.
എന്നാല്‍ അനന്തു എന്നൊരു കാമുകന്‍ ഉണ്ടെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ് രേഷ്മ. അനന്തു എന്നൊരാളെ താന്‍ സ്‌നേഹിച്ചിരുന്നു. ഇയാളെ കാണാന്‍ വര്‍ക്കലയില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ കാണാനായില്ല. ഈ വിവരമറിഞ്ഞായിരിക്കണം ഗ്രീഷ്മയും ആര്യയും അനന്തു എന്നൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിച്ചതെന്ന് രേഷ്മ പറയുന്നു. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിന്റെ വിവരം ബന്ധുക്കളെ താന്‍ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണിതെന്നും രേഷ്മ പറയുന്നു.
കാമുകനെ കാണാന്‍ താന്‍ വര്‍ക്കലയില്‍ പോയിരുന്നു എന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. അതിനുശേഷമായിരിക്കാം ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയതെന്നും രേഷ്മ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കാമുന്‍ വ്യാജമാണെന്ന പൊലീസ് വാദം ആദ്യം സമ്മതിക്കാന്‍ രേഷ്മ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് തെളിവുകള്‍ സഹിതം പൊലീസ് ഇക്കാര്യം വിശദീകരിച്ചപ്പോഴാണ്, ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞതിലുള്ള പകയാകാം കബളിപ്പിക്കലിന് കാരണമെന്ന് രേഷ്മ വ്യക്തമാക്കിയത്.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കൊവിഡ് കെയര്‍ സെന്റിലായിരുന്ന രേഷ്മ ഇതുവരെയും നടന്ന സംഭവങ്ങള്‍ അറിഞ്ഞിരുന്നില്ല. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ചാറ്റിംഗില്‍ പറഞ്ഞിരുന്നില്ലെന്നും രേഷ്മ പറഞ്ഞു. ഇതറിയാതെയാണ് യുവതികള്‍ രേഷ്മയോട് ചാറ്റ് തുടര്‍ന്നത്. കാമുകന്റെ പേരില്‍ രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചതും പിറ്റേന്ന് കുഞ്ഞ് മരിച്ചതുമറിഞ്ഞ യുവതികള്‍ മാനസിക വിഷമത്തിലായിരുന്നു. ഇത് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ

