
ഇൗ കോവിഡ് കാലത്ത് ലോക്ഡൗണിൽ ആളുകൾ അടച്ചിട്ട് വീട്ടിനകത്ത് കഴിയുമ്പോൾ ഇൗ രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് വിശ്രമമില്ല. നീലേശ്വരം ബസ്സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരായ ഹരീഷ് കരുവാച്ചേരിയും എ. രതീഷുമാണ് അവരുടെ ആരോഗ്യ സംരക്ഷണം മാറ്റിവെച്ച് കോവിഡ് രോഗികൾക്കായി കർമരംഗത്തുള്ളത്.
കോവിഡ് ലക്ഷണമുള്ളവരെ പരിശോധനക്കും ആശുപത്രിയിലേക്കും പോകേണ്ടവരെ വാടക മിതമായ നിരക്ക് വാങ്ങിച്ചാണ് ഇവർ എത്തിക്കുന്നത്. നീലേശ്വരം താലൂക്ക് ആശുപത്രി അധികൃതർ ഹരീഷിനും രതീഷിനും എല്ലാവിധ നിർദേശവും പ്രോത്സാഹനവും നൽകുന്നുണ്ട്.
ആര് എപ്പോൾ എവിടെനിന്ന് ഏത് സമയത്ത് വിളിച്ചാലും ഇവർ ഓട്ടോയുമായി ഓടിയെത്തും. ഇതിനകം നൂറിലധികം കോവിഡ് രോഗികൾക്ക് ഇവരുടെ ‘ഓട്ടോ ആംബുലൻസ്’ സർവിസ് ആശ്വാസം പകർന്നിട്ടുണ്ട്.
അതുപോലെ നീലേശ്വരത്ത് എന്ത് അപകടം നടന്നാലും ഇവർ ഓടിയെത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും എപ്പോഴും മുന്നിൽ തന്നെയുണ്ടാവും. 24 മണിക്കൂറും ഇവരുടെ സേവനം നീലേശ്വരത്തെ ആളുകൾക്ക് ലഭിക്കുന്നത് വലിയ ആശ്വാസമാകുന്നു

