നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്നാണ് യാത്ര ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുഖ്യാതിഥിയായിരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണ്ണാടക മുന്‍മന്ത്രിമാരായ യുടി ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീര്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്, യുഡിഎഫ് നേതാക്കളായ പിജെ ജോസഫ്, എഎ അസീസ്, അനൂപ് ജേക്കബ്, സിപി ജോണ്‍, ജി ദേവരാജന്‍, ജോണ്‍ ജോണ്‍, കെ സുധാകരന്, രാജ്മോഹന്‍ ഉണ്ണിത്താന് എന്നിവര്‍ പങ്കെടുക്കും.
“കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ ജനാധിപത്യ മതേതര പുരോഗമന ശക്തികളെ ഒരുമിപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പം യുഡിഎഫിന്റെ ബദല്‍ വികസന, കരുതല്‍ മാതൃകകള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക എന്നതും,” രമേശ് ചെന്നിത്തല തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സമാപന റാലി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.

