
കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്’ പ്രതിഷേധ സമരം നാലാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.
രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ കര്‍ഷകരാണ് കൂടുതലായി ഡല്‍ഹിയിലേക്ക് എത്തുകയെന്നാണ് വിവരം.
അതേസമയം തങ്ങള്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് കര്‍ഷകര്‍ പ്രതിഷേധിക്കണമെന്ന ഉപാധിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയാറായില്ല.
നേരത്തേ കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധം നടത്താന്‍ ബുരാരിയില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് കര്‍ഷകര്‍ മാത്രമാണ് ബുരാരിയിലെത്തിയത്. ജന്തര്‍ മന്തറിലെത്തി പ്രതിഷേധിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അരലക്ഷത്തിലധികം പേരാണ് വിവിധ അതിര്‍ത്തികളിലായി രാജ്യതലസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് നേരെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കണ്ണീര്‍ വാതകവും ഗ്രനേഡും പൊലീസ് പ്രയോഗിച്ചിരുന്നു.
കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതോടെ ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയിലെ സിന്‍ഖുവില്‍ കൂടുതല്‍ സുരക്ഷ സേനയെ വിന്യസിച്ചു.

