
മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് തെളിവുകളുടെ പകര്‍പ്പ് നല്കാന് വിസമ്മതിച്ച് കോടതി. രേഖകള്‍ നല്കാന് പ്രോസിക്യൂഷന് സമ്മതിച്ചെങ്കിലും കോടതി വിസമ്മതിച്ചു. വിചാരണ ആരംഭിക്കും മുന്‍പേ തെളിവുകളും രേഖകളും പ്രതിക്കു നല്കാനാവുമോ എന്ന കാര്യത്തില്‍ നിയമ സാധ്യത പരിശോധിച്ചു വ്യക്തമാക്കാന്‍ കോടതി പ്രോസിക്യൂഷനോടു നിര്‍ദേശിച്ചു. കേസ് ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും.
അപകടസമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കണമെന്ന് ശ്രീറാമിന്റെ ഹര്‍ജിയാണു തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള രേഖകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവയുടെ പകര്‍പ്പ് തങ്ങളുടെ കൈവശം ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
കേസ് തുടര്‍ നടപടിക്കള്‍ക്കായി വിചാരണ കോടതിക്കു കൈമാറാനിരിക്കെയാണ് അപകട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ശ്രീറാം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെയാണു ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ മ്യൂസിയത്തിനു മുന്നിലെ റോഡില്‍ ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്.
മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍, മോട്ടര്‍ വാഹന നിയമ ലംഘനം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

