കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താൻ നടപടികളുമായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്. കുട്ടികളുടെ സ്കൂളിലേക്കുള്ള യാത്രയിൽ വാഹനങ്ങളില്‍ അനുവദിച്ചതിലും അധികം കുട്ടികളെയും മുതിര്‍വരെയും കയറ്റി കൊണ്ട് പോകുന്നത് നിത്യ സംഭവമായിരിക്കയാണെന്ന് കമ്മീഷൻ കണ്ടെത്തി. ഇതിന്റെ ഭാഗമായി നടപടി സ്വീകരിക്കാൻ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ബബിത അധികൃതർക്ക് ഉത്തരവ് പുറപ്പെടുവിച്ചു
കുട്ടികളെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതും ഇത്തരം വാഹന സര്‍വ്വീസുകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കപ്പെടേണ്ടതുമാണെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ട്രാൻസ്‌പോർട് കമ്മീഷന് ഉത്തരവ് നൽകി.
കുട്ടികള്‍ക്ക് അപകടം ഉണ്ടാകും വിധം യാത്ര എന്ന വാര്‍ത്തയില്‍ തൊട്ടിൽപ്പാലം എസ്.എച്ച്.ഒ.അന്വേഷണം നടത്തിയതില്‍ പക്രന്തളം വയനാട് റോഡ് കെ.എസ്.ആര്‍.ടി.സി. യുടെ ദേശസാല്‍കൃത റൂട്ടായതിനാല്‍ തൊട്ടില്‍പ്പാലം, ചാത്തങ്കോട് നട, കരിങ്ങാട്, പോയിലോംചോല്‍ എന്നീ ഭാഗങ്ങളിലേക്കുള്ള ജനങ്ങള്‍ക്ക് ഏക ആശ്രയം ജീപ്പ് സര്‍വ്വീസാണെന്നും ചാത്തങ്കോട് നട എ.ജെ ജോ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്ത് രാവിലെയും വൈകുന്നേരവുംകൃത്യസമയത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്ലാത്തതിനാലും കെ.എസ്.ആര്‍.ടി. സി. യില്‍ എല്ലാ കുട്ടികള്‍ക്കും യാത്രാ പാസ് ഇല്ലാത്തതിനാലും കുട്ടികള്‍ കൃത്യ സമയത്ത് ക്ലാസ്സിലെത്തുതിനായി ജീപ്പ് സര്‍വ്വീസിനെ ആശ്രയിക്കുതായും അപകടകരമാംവിധം കുട്ടികളെ ജീപ്പില്‍ കയറ്റുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. ജീപ്പ് സര്‍വ്വീസ് നടത്തു വര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പോലീസ് പരിശോധന പ്രദേശത്ത് കര്‍ശനമാക്കിയതായും അറിയിച്ചിട്ടുണ്ട്
പഴയ വൈദ്യുതി ലൈന്‍ വൈദ്യുതി തൂണിനെ താങ്ങി നിര്‍ത്തുന്ന കമ്പിയില്‍ തട്ടി അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്നതായി കാണിച്ച് പത്രവാര്‍ത്തയില്‍ വളയം എസ്.എച്ച്.ഒ. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ ഭാഗമായി നടപടി സ്വീകരിച്ചെന്നും സംസ്ഥാനത്തെ സ്‌കൂള്‍ പരിസരങ്ങളിലും മറ്റും കുട്ടികള്‍ക്ക് അപകടം വരുത്തുന്ന രീതിയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറോ വൈദ്യുതിലൈനോ അലക്ഷ്യമായി സ്ഥിതി ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും, കുട്ടിളുടെ സുരക്ഷ്‌യ്ക്കായി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യുതി വകുപ്പ് നടപടി സ്വീകരിക്കേണ്ടതുമാണെന്ന്. വൈദ്യുതി വകുപ്പിന് ഉത്തരവ് നൽകിയതായും അധികൃതർ അറിയിച്ചു.
ഒപ്പം സ്‌കൂളിലും പുറത്തും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് കമ്മീഷന്‍ നല്‍കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങള്‍ കുട്ടികള്‍ ഓടിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ നടപടിശക്തമാക്കാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന് ഉത്തരവ് നൽകി. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്താൽ രക്ഷിതാക്കള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു

